5 May 2015


~ഒരു കിളിക്കൂക്കുപോലെ


ഒരു കിളിക്കൂക്കുപോലെ
എല്ലായിടത്തും ഉണ്ടായിരിക്കൂ.
ആക്കൊന്തില്‍നിന്നീക്കൊമ്പിലേയ്‌ക്ക്‌
ആ കുന്നില്‍നിന്നീക്കുന്നിലേയ്‌ക്ക്‌
ആ കരയില്‍നിന്നീക്കരയിലേയ്‌ക്ക്‌
ഏകാന്തകാനനയാത്രയുടെ
ഈ അറ്റം മുതല്‍
ഈ അറ്റം വരെ കേള്‍വിപ്പെടൂ.
വാതിലടച്ചുപടിക്കു
പുറത്താക്കപ്പെടുമ്പോള്‍
വെന്റിലേറ്ററിലൂടെ അകത്തേയ്‌ക്കു പടരൂ.
ഗാഢമായും നേര്‍മ്മയിലും
മൂര്‍ച്ചയുള്ളതും മൃദുലവുമായി.
ഉറക്കെ എന്നാല്‍ നിശ്ശബ്‌ദമായി
പകല്‍വെളിച്ചമോ പൂനിലാവോ പോലെ
വെയിലോ മഴയോപോലെ
പുല്‍ക്കൊടികള്‍ക്കു പോലും
പരിചിതനായിരിക്കൂ.
.എന്നാല്‍ അത്യന്തം അദൃശ്യവുമായിരിക്കൂ,
ഒരു കിളിക്കൂക്കുപോലെ... 

No comments: