10 Nov 2011

കാവല്‍നായ

ചിലവേദനകള്‍
വളര്‍ത്തുനായെപ്പോലാണ്‌.
വിചിത്രസ്വഭാവക്കാരന്‍.
ഒരു നിമിഷം വിട്ടൊഴിയില്ല,
വാലാട്ടിവാലാട്ടി പിന്നാലെ നടക്കും.
പ്രണയിയോ തപാല്‍ക്കാരനോ
രസികനായ ആ പരിചയക്കാരനോ
എതിരേ വന്നാല്‍
മുള്ളുകയോ തൂറ്റുകയോ ചെയ്യുന്ന മട്ടില്‍
ഇത്തിരി ദൂരെ മാറിനില്‍ക്കും.
ഓഫീസില്‍ ഫയലുകള്‍ നോക്കിത്തീരും വരെ
മറ്റാരും കാണാത്ത ഒരിടത്ത്‌
മേശച്ചോടുപോലെ
അടുത്തും അജ്ഞാതവുമായ ഒരിടത്ത്‌
കാവലിരിക്കും.
ഇടക്കിടെ നക്കും
പല്ലുകോറും. മോങ്ങും.
സുഖാന്വേഷണങ്ങള്‍ക്ക്‌
ആദര്‍ശവാനായ സ്‌ക്കൂള്‍ മാസ്റ്ററെപ്പോലെ
പ്രതികാരം വീട്ടുന്നു അവന്‍.
നിര്‍ദ്ദാക്ഷിണ്യം
അടിപ്പള്ളയില്‍ത്തന്നെ കടിച്ചു കുടയുന്നു.
രാത്രിയില്‍
അവന്റെ കണ്ണടഞ്ഞു കിട്ടാന്‍ ഇയാളും
ഇങ്ങോരൊന്നുറങ്ങിക്കിട്ടാന്‍ അവനും
യാമങ്ങളോളം കാത്തിരിക്കുന്നു.
ഏകാന്തതയുടെ
ചോരയുറയുന്ന തണുപ്പില്‍
ഇരുവരും
കെട്ടിപ്പിടിച്ചുറങ്ങുന്നു...